ദുബായ്: പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടി ദുബായ് ഭരണകൂടം. ഇതിൽ പ്രമുഖ ആശുപത്രിയും നിരവധി സ്കൂളുകളും ഉൾപ്പെടുന്നു.
54 വർഷമായി ജുമൈറയിൽ പ്രവർത്തിക്കുന്ന 220 കിടക്കകളുള്ള ആശുപത്രി പൂട്ടിയതിനെത്തുടർന്ന് മലയാളികളടക്കം 700 ഓളം പേർ തൊഴിൽരഹിതരായി. ഇറേനിയൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്.
ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം നൽകിയ ഭരണകൂടം ജീവനക്കാരുടെ വീസകൾ റദ്ദാക്കുകയും താമസസ്ഥലത്തുനിന്ന് ഒഴിയാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
ആശുപത്രിക്കുപുറമെ ഇറേനിയൻ ബന്ധമുള്ള ഏഴോളം സ്കൂളുകളും ഒരു ക്ലബും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിൽ ജോലിചെയ്തിരുന്നവരും തൊഴിൽരഹിതരായി.ഇറേനിയൻ പൗരന്മാർക്കു യുഎഇ വീസനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരേ ഇറാൻ കനത്ത ആക്രമണമാണു നടത്തിയത്. ഇതിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കനത്ത നാശമാണുണ്ടായത്. എട്ടോളം പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.